മങ്ങൂൽ തറവാട്ടിലെ ഗോവിന്ദൻ കൊറ്റാളി കാവിലെ ചീറുമ്പ കാവിലെ കോമരമായ മങ്ങൂൽ ബാപ്പുവിന്റെ അനിയനും പുരോഗമനവാദിയും ദൈവനിഷേധിയുമായ പിരിഞ്ഞു വന്ന ഒരു പട്ടാളക്കാരനായിരുന്നു. ബാപ്പു കോമരമാകട്ടെ അനിയന്റെ ദൈവനിഷേധത്തെ നല്ല വാക്കോതി തിരുത്താൻ ശ്രമിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരു താലപ്പൊലി ഉത്സവനാളിൽ ഉറഞ്ഞാടിയ ബാപ്പു കോമരം തിരുനടയിൽ തന്നെ ജീവൻ വെടിഞ്ഞു.
പിന്നീട് കുറെ നാൾ കോമരമാക്കാൻ ആരും ഉണ്ടായിരുന്നില്ല. നാളതുവരെ ദൈവനിഷേധം പറഞ്ഞു നടന്ന ഗോവിന്ദൻ ഒരു സന്ധ്യാനേരത്ത് നിയോഗം വന്നു കൊറ്റാളി കാവിലേക്ക് പാഞ്ഞെത്തി. കാവിലെ സ്ഥാനികന്മാർ അത് വകവെച്ചില്ല.
മൂന്നാം നാളിലും ഇതാവർത്തിച്ചപ്പോൾ പരീക്ഷിക്കാൻ വേണ്ടി മറ്റു ദൈവങ്ങളുടെ വാളുകൾക്കൊപ്പം ചീറുമ്പയുടെ വാളും മുന്നിൽ നിരത്തി. സംശയമേതുമില്ലാതെ ആ വാൾ തന്നെ കയ്യിലേന്തി കാവിൻമുറ്റത്ത് ഉറഞ്ഞാടി. ഗോവിന്ദൻ ആചാരപ്രകാരം കോമരമായി (ആയത്താർ) സ്ഥാനമേറ്റു. അമ്പതു വര്ഷം മുമ്പ് നടന്ന കഥ കാവിലെ സ്ഥാനികർ ഇപ്പോഴും ഉൾപ്പുളകത്തോടെയാണ് ഇന്നും വിവരിക്കുന്നത്.