ശ്രീപാൽക്കടലിന്റെ നടുവിലെ വെള്ളിശംഖിന്റെ അരികിലെ വെള്ളിമാൻ കല്ലിൽ ഏഴുതളിരുള്ള ഈഴൊകരിമ്പനയുണ്ടയിരുന്നു.അതിന്റെ ഏഴാമതെ തളിരിൽ ഏഴുപൊന്മുട്ടകളിൽ ആറും വീണുടഞ്ഞ് ആണ്മക്കളും ഏഴാമത്തെ മുട്ടവിരിഞ്ഞ് ഒരു ദേവകന്യാവും പിറന്നു. കൈ മെയ് വളർന്ന കന്യാവിനു മെയ് തിരണ്ടു. അവളുടെ തിരണ്ടു കല്യാണത്തിനു കറിവെക്കാൻ ആറാങ്ങളമാരും കറിയൂർ കല്വളവിൽ മാനെയ്യാൻ പൊയി. എയ്ത മാനിന്റെ അവകാശത്തെ ചൊല്ലി ആറാങ്ങളമാരെയും അവരുടെ മച്ചുനിയന്മാർ കൊന്നു.
ശോകകോപാർത്തയായ ദേവകന്യാവ് ദൈക്കുച്ചിലിൽ തപസ്സിരുന്ന് ദേവേന്ദ്രന്റെ വെള്ളാനത്തുമ്പിക്കൈ സ്വന്തമാക്കി രണദേവതയായി മാറിയദേവി ദേവേന്ദ്ര തണ്ടാത്തിയിൽ നിന്നും ചാണകക്കലവും മാച്ചിയും പിടിച്ചു വാങ്ങി വഴിനീളെ നിന്നായി 18 ആയുധങ്ങൾ കൈക്കൊണ്ടു. തുളു അരചനോട് പടപൊരുതി തുളുത്താടിയും തുളുമീശയും തന്റെ മുഖകാന്തിയാക്കി. കോലനന്മല നാടുകാണാൻ അഗ്രഹം പൂണ്ട ദേവി വിശ്വകർമ്മാവിനോടറിയിച്ച് മരക്കലം തീർത്ത് എടത്തൂർ കടപ്പുറം വന്നണഞ്ഞ് നിലയംകടവത്ത്പടിഞ്ഞാറ്റയിൽ സ്ഥാനം നേടി. തുടർന്ന് നെല്ലിക്കാത്തുരുത്തി കഴകം,രാമവില്യം കഴകം,കാടംകോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രം, വടക്കൻ കൊവ്വൽ,മണ്ടൂർ പടിഞ്ഞാറ്റ എന്നിവിടങ്ങളിൽ സ്ഥാനം നേടി.
താടിയും മീശയും വെച്ച് വേഷപ്രഛന്നയായാണു പടക്കെത്തി ഭഗവതിയുടെ പുറപ്പാട്. അർദ്ധപുരുഷ സങ്കൽപ്പത്തിലുള്ള ഈ ദേവി ചേടകവാൾ,കടുത്തില, ഏറ്റുകത്തി,തളപ്പ,കയർ,മാൻ തല, മാൻകൈ, പരിച, തോക്ക്, മാച്ചി, ചാണകക്കലം, അമ്പ്, വില്ല് തുടങ്ങി 18 ആയുധങ്ങൾ കൈക്കൊണ്ട് രൗദ്രനടനമാടുന്നു. തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്ര പ്രതിഷ്ഠക്ക് വിഘ്നം നിന്ന രാക്ഷസനെ വധിക്കാൻ പരശുരാമനു പറ്റാതെ വന്നു. സ്ത്രീക്കൊ പുരുഷനൊ വധിക്കാൻ പറ്റില്ല എന്ന വരം നേടിയ രാക്ഷസനെ വധിക്കാൻ പരശുരാമൻ പടക്കെത്തി ഭഗവതിയെ നിയോഗിക്കുകയും രാക്ഷസ വധാനന്തരം ശ്രീരാമൻ വില്ലുവെച്ച രാമവില്യത്ത് ദേവിയെ കുടിയിരുത്തുകയും ചെയ്തു. ശ്രീ നെല്ലിക്കാത്തുരുത്തി കഴകത്തിൽ വേലകാണാൻ വന്ന ഭക്തന്റെ വെള്ളോല ക്കുടയാധാരമായാണു ദേവി വടക്കൻ കൊവ്വലിൽ എത്തുന്നത്.