കരിപ്പത്ത് പൊതുവാൾ:
പയ്യന്നൂരിനടുത്ത കേളോത്ത് കരിപ്പത്ത് കളരിയിൽ ചിറക്കൽ തമ്പുരാന് വേണ്ടി യോദ്ധാക്കളെ പരിശീലിപ്പിക്കുന്ന വിദഗ്ദനായ കളരി ആശാനായിരുന്നു കരിപ്പത്ത് പൊതുവാൾ.
ഒരു സന്ധ്യാനേരത്ത് പയ്യന്നൂർ പെരുമാളെ തൊഴുതു വരുന്ന പൊതുവാളെ പറങ്കികൾ പിടികൂടി കവ്വായി കടവിലെ കപ്പലിൽ ബന്ധിച്ചു. പൂരോത്സവക്കാലമായ അന്ന് രാത്രിയേറെയായിട്ടും തിരിച്ചെത്താത്ത മകനെ അന്വേഷിച്ചു വിളിച്ചു കരഞ്ഞ പെറ്റമ്മ കാപ്പാട്ടു കാവിൽ കാർത്തിക അരി ത്രാവി ദേവിയെ നെഞ്ചുരുകി വിളിച്ചു പ്രാർത്ഥിച്ചു.
നിയോഗം വന്ന ഭഗവതി കോമരം ഉറഞ്ഞുതുള്ളി പള്ളിവാളുമായി പടിഞ്ഞാറേക്ക് പാഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കയ്യിൽ കെട്ടിയ ചങ്ങലതുണ്ടുമായി പൊതുവാളെ കാവിന് മുന്നിലെത്തിച്ചു ഭഗവതി. ആ ചങ്ങലയാണത്രെ കരിപ്പത്ത് കളരിയിലെ തൂക്കു വിളക്കിന്.
കടലിലെ കപ്പലിൽ നിന്ന് പൊതുവാളെ വീണ്ടെടുത്ത കഥ ഇന്നും ഇവിടെ അനുഷ്ട്ടാനത്തിലൂടെ ആവർത്തിക്കുന്നത് കാണാം. പോർക്കലി ഭഗവതി തെയ്യം നീള മുടിയണിഞ്ഞാൽ തറവാട് കണ്ടു നേരെ കുളക്കരയിലേക്ക് പോകും വെള്ളത്തിലേക്ക് നോക്കി മൂന്നു വട്ടം കരിപ്പത്ത് പൊതാളെ എന്ന് നീട്ടി വിളിക്കും. കണ്ടു നിൽക്കുന്ന ഭക്തന്മാർ ആ ചിത്രകഥ അയവിറക്കും.