Kavu Details

Kannur Pinarayi Padannakkara Pandyancheri Bhagavathi Kshetram

Theyyam on Dhanu 05-07 (December 20-22)

Description

പാണ്ഡ്യഞ്ചേരി ശ്രീ ഭഗവതി ക്ഷേത്രം

പുരാതന കാലം തൊട്ട് ക്ഷേത്രാചാരങ്ങൾ പാലിച്ചിരുന്ന നാടാണ് നമ്മുടെ കേരള ഭൂമി ആ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കണ്ണൂർ ജില്ലയിലെ പിണറായി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പരാശക്തി ചൈതന്യം നിറഞ്ഞു നിൽക്കുന്നതായ ക്ഷേത്രമാണ് പാണ്ഡ്യഞ്ചേരി ശ്രീ ഭഗവതി ക്ഷേത്രം .പണ്ടുകാലത്ത് പ്രകൽപരായ പാണ്ഡ്യഞ്ചേരി തറവാട്ടുകാരുടെ ആരാധനാമൂർത്തിയാണ് ഈ കാവിൽ കുടികൊള്ളുന്നത്. പണ്ടുകാലം മുതൽക്കെ ഇവിടെ കെട്ടിയാട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ഏതൊ ഒരു കാലത്ത് കെട്ടിയാട്ടങ്ങൾ നിലച്ചു പോവുകയും തുടർന്ന് വർഷങ്ങളോളം ക്ഷേത്രതിൽ കെട്ടിയാട്ടങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്ന ദേവ പ്രശ്ന ചിന്തയുടെ ഫലമായി ക്ഷേത്രത്തിൽ കെട്ടിയാട്ടങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.

ക്ഷേത്രതിലെ പ്രധാന പ്രതിഷ്ഠ പരാശക്തിയാണെങ്കിലും കൂടെ ജഗത് പിതാവായിരിക്കുന്ന ശ്രീ മഹാദേവന്റെ പ്രതിരൂപമായ ഭൈരവനും ഇവിടെ കുടികൊള്ളുന്നു. കൂടാതെ ഉപദേവത കളായി യമലോക നാഥനായ ഗുളികനും, കാള കാട്ടില്ലം ചുട്ടെരിച്ച ഉഗ്രമൂർത്തി കുട്ടിച്ചാത്തനും, തന്റെ ഭക്തന്റെ സംരക്ഷണാർത്ഥം നരസിംഹ രൂപം കൈകൊണ്ട ശ്രീ മഹാവിഷ്ണുവിന്റെ ആ ദിവ്യരൂപം വിഷ്ണുമൂർത്തിയും, നാഗകന്യയും ,ഗുരുവും കൂടാതെ തിരുമുറ്റത്തിന് പുറത്തായി കാട്ടുപോതിയും ഇവിടെ ഭക്തർക്ക് അനുഗ്രഹം നൽകി വിരാജിതരാകുന്നു .

മുൻ കാലങ്ങളിൽ ഇവിടെ ഒന്നു കുറവ് നാൽപ്പത് ദേവതാ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ തലമുറയിൽ പെട്ടവർക്ക് അവയേതല്ലാമാണെന്ന് നിശ്ചയമില്ലാത സ്ഥിതി വിശേഷമാണ്. ആയതിനാൽ മേൽ പറഞ്ഞ ദൈവങ്ങൾക്കു മാത്രമാണ് ഇവിടെ ഇപ്പോൾ കെട്ടി കോലമുള്ളത്. കൂടാതെ പ്രധാന മൂർത്തിയായ പരാശക്തിയെ ഇവിടെ രണ്ടു ഭാവത്തിലാണ് ആരാധിക്കുന്നത്. വലിയ തമ്പുരാട്ടിയായും കൂട്ട ഭഗവതി അഥവാ ചെറിയ തമ്പുരാട്ടിയായും . ഈ രണ്ടു ഭാവത്തിലും ദേവിക്ക് കെട്ടി കോലവുമുണ്ട്.

നിത്യ പൂജ ഇല്ലാത ഒരു ക്ഷേത്രമാണ് ഇത്. സംക്രമ ദിവസങ്ങളിലും , നവമിക്കും, ഉത്സവത്തിന്നും, പ്രതിഷ്ഠാ ദിനത്തിനുമാണ് ഇവിടെ നട തുറക്കുന്നത്. വൃശ്ചിക സംക്രമത്തിനാണ് ഇവിടെ തെയ്യം കുറിക്കുന്നത്. ധനു 5,6,7 തീയ്യതികളിലാണ് ഇവിടെ ഉത്സവാഘോഷം നടക്കുന്നത്. ധനു 5 ന് ഭൂതഗണങ്ങൾക്കുള്ള വടക്കിനി കർമ്മം നടക്കും. ധനു 6 ന് കാവിൽ കയറൽ ചടങ്ങോടു കൂടി കാവുണരുകയായി. അന്നു വൈകുന്നേരതോടു കൂടി ദേവീ ദേവൻ മാരുടെ വെള്ളാട്ടങ്ങൾ തിരുമുറ്റത്ത് എത്തുകയായി. തുടർന്ന് അർദ്ധരാത്രിയോടു കൂടി തമ്പുരാട്ടിയുടെ കുളിച്ചെഴുന്നള്ളത്ത് കലശത്തോടു കൂടി കാവിൽ പ്രവേശിക്കുന്നു. തുടർന്ന് പുലർച്ചയോടു കൂടി തെയ്യങ്ങൾ പൂർണരൂപത്തിൽ അരങ്ങിലെത്തുന്നു. ഉച്ചയോടു കൂടി സർവ്വാഭിഷ്ട്ട പ്രദായകയാ യിരിക്കുന്ന ഭഗവതി തിരുമുറ്റതെത്തു കയ്യും തുടർന്ന് മാനംമുട്ടെയുള്ള തിരുമുടി അണിഞ്ഞ് അമ്മ പൂർണ ദർശനമേകുന്നു. ഭക്ത മനസ്സുകളെ ആനന്ദ സാകരത്തിൽ ആറാടിക്കുന്ന ആ കാഴ്ച്ച വർണ്ണനാദീതമാണ്. സൂര്യാസ്തമയത്തിനു ശേഷം കളിയാംപള്ളിയോടുകൂടി അടുത്ത വർഷവും കൂടികാണാം എന്ന് ചൊല്ലി അമ്മ മായയിൽ മറയുന്നു….

എഴുതിയത് : ബിപിൻ സുരേന്ദ്രൻ