Kavu Details

Kasaragod Cheemeni Sree Vishnumurhi Kshetram Cheemeni Mundya

Theyyam on Medam 21-Edavam 01 (May 04-15)

Description

ഇവിടെ രക്തചാമുണ്ഡി പുതുക്കുടി ചാമുണ്ഡി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്

അഭീഷ്ടവരദായിനി രക്തചാമുണ്ഡിയുടേയും വൈകുണ്ഠനാഥൻ്റെ തിരുഅവതാരവും വിഷഹാരിയും ആയ വിഷ്ണുമൂർത്തിയുടേയും ( വൈദ്യനാഥൻ) പാദസ്‌പർശത്താൽ സമ്പന്നമായ 'ചീമേനിമുണ്ട്യ' എന്ന പരമപവിത്രദേവസങ്കേതത്തിൽ ഒരു കളിയാട്ടക്കാലം കൂടി

എല്ലാ ദിവസവും രാത്രി 


♦️8 മണിക്ക് ശ്രീ വിഷ്ണു മൂർത്തി തോറ്റം 
♦️10 മണിക്ക് ശ്രീ രക്തചാമുണ്ഡേശ്വരി തോറ്റം  
♦️രാത്രി 12 മണിക്ക് ശ്രീ രക്ത ചാമുണ്ഡേശ്വരിയമ്മ 
♦️രാത്രി 1 മണിക്ക് ശ്രീ വിഷ്ണുമൂർത്തി തെയ്യ കോലങ്ങൾ ഭക്തജനങ്ങൾക് ദർശനം നൽകുന്നു.
♦️രണ്ടാം കളിയാട്ടത്തിനും മെയ് 5 (മേടം 22) സമാപന ദിവസവും മെയ് 15 (ഇടവം 1) എന്നീ ദിവസങ്ങളിൽ  മാത്രം പകൽ ആണ് തെയ്യങ്ങൾ 


അന്ന് രാവിലെ  8-9 മണിക്ക് ശ്രീ രക്തചാമുണ്ഡേശ്വരിയമ്മയും  12-1 മണിക്ക്  ശ്രീ വിഷ്ണുമൂർത്തിയും ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു. 

 

മേടം 21..ഉത്തരമലബാറുകാർക്ക് പ്രത്യേകിച്ച് കണ്ണൂര് കാസറഗോഡ് ജില്ലക്കാർക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു കാത്തിരിപ്പ് സഫലമാകുന്ന ദിനം. അതെ ചീമേനി മുണ്ട്യക്കാവിൽ തെയ്യം കൂടൽ. അതായത് കളിയാട്ട ആരംഭ ദിവസം.

അന്നേ ദിവസം എല്ലാ മനസ്സുകളും എല്ലാ കണ്ണുകളും... ഇവിടേയ്ക്കായിരിക്കും. ഒന്ന് ഈ മഹാ ക്ഷേത്രത്തിന്റെ പരിസരത്തു വന്നണയാൻ മനസ്സ് കൊതിക്കും. ഓർത്തെടുക്കുന്ന ആ കളിയാട്ട കാഴ്ചകൾ ഒന്ന് കണ്ണോടിച്ചു നോക്കാം. 

മേടം 21 നു വൈശാഖ സന്ധ്യാ ദീപം തൊഴാനെത്തുമ്പോഴേക്കും മുണ്ട്യയും പരിസരവും കളിയാട്ടത്തിനു ഒരുങ്ങി കഴിഞ്ഞിരിക്കും.... പരിസരമാകെ ആലക്തിക പ്രഭാവത്തിന്റെ വെള്ളിവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു..... ഇനിയിവിടെ 11 നാൾ രാത്രിയില്ല . ഇവിടെ എത്തുന്ന വിശ്വാസികളുടെ മനസ്സിലും...... 
വൈകിട്ട് ആദ്യം "തുടങ്ങൽ "ആണ്... കോലധാരിയെ നിശ്ചയിക്കുന്ന ചടങ്ങ്... നിശ്ചയിച്ച കോലധാരി അടയാളമോതിരം ധരിക്കും.... 
"തുടങ്ങൽ "കഴിഞ്ഞാൽ ഏറെ വൈകാതെ തോറ്റം അരങ്ങിലെത്തും... കൊടിയിലയിലൂടെ തന്നിൽ സന്നിവേശിക്കപ്പെട്ട ചൈതന്യത്തെ സ്തുതിച്ചും നടനം ചെയ്തു ഉറപ്പിക്കുക എന്ന സങ്കല്പമാണ് തോറ്റത്തിലുള്ളത്... 
"കീർത്തിപെറ്റ കോട്ടപുറത്തമരുന്ന വിഷ്ണുമൂർത്തിയാം പരദേവത "യുടെയും പാലന്തായി കണ്ണന്റെയും പുരാവൃത്തം കൊണ്ടും വിഷ്ണുഭഗവത പ്രതീതമായ നരസിംഹാവതാര കഥകൊണ്ടും. ജനകീയപുരാണമായി മാറിയതാണ് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ട്. 

ചീമേനി മുണ്ട്യക്കാവിലെ വിഷ്ണുമൂർത്തി തോറ്റത്തിലെ ഒരു ദൃശ്യ സൗഭാഗ്യമാണ് കിഴക്കേ നടയിൽ നടക്കുന്ന നൃത്തം... കാളിയ മർദ്ദനം,  വില്ലാട്ടം തുടങ്ങിയ നൃത്ത ചുവടുകളാടിക്കൊണ്ട് തോറ്റം നടവഴിയിലൂടെ മറ്റേ അറ്റത്തോളം മൂന്നുവട്ടം സഞ്ചരിക്കുന്നു.
 
തുടർന്നു ചാമുണ്ഡേശ്വരിയുടെ തോറ്റമാണ്. താരതമ്യേന ഈ തോറ്റം അനുഷ്ടാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ലോക കണ്ടകൻ മാരായ ചണ്ഡമുണ്ഡന്മാരെ   നിഗ്രഹിച്ച പരാശക്തിയുടെ അപദാദങ്ങളാണ്  തോറ്റംപാട്ടിൽ വിസ്തരിക്കുന്നത്.
 
ഒന്നാം കളിയാട്ട നാളിൽ അതായത് മേടം 21ന് രാത്രി മതിലകത്ത് ഈ രണ്ടു തോറ്റങ്ങൾ മാത്രം ആണ് നടക്കുക. തെയ്യങ്ങൾ രണ്ടും കാലത്ത് മാത്രമേ അല്ലെങ്കിൽ വരു. കളിയാട്ടത്തിന് സമാപന ദിവസത്തിലും  ഇതാണ് പതിവ്.

മേടം ഇരുപത്തിരണ്ടാം തീയതി കാലത്ത് 10 മണിയോടെ രക്തചാമുണ്ഡി പുറപ്പെടുന്നു ചന്ദ്രകലകളും വെള്ളിനക്ഷത്രങ്ങളും കൊണ്ടു പ്രപഞ്ച പ്രതീകം പോലെ ആയത് വൃത്തത്തിലുള്ള പുറത്തട്ടാണ്...  ചാമുണ്ടി തെയ്യത്തെ ലോക മാതാവാക്കി  മാറ്റുന്നത്. പുറത്തട്ടിന്റെ അരിക്  മയിൽപീലി കണ്ണുകൾ  കൊണ്ട് അലങ്കരിച്ചിരിക്കുന്നു പുറത്ത് പരിവേഷത്തിന് നടുവിൽ മിന്നുന്ന  തല ചമയങ്ങളും മഞ്ഞ  പുരട്ടിയ മുഖത്തെ വാലിട്ടെഴുതിയ കണ്ണുകളും ഭക്തമനസ്സുകളിൽ മായികാനുഭവങ്ങൾ കോരി നിറയ്ക്കുന്നു.

ശേഷം കലശം കഴിഞ്ഞ പാരണ നടത്തുന്നതിനിടയിലാണ് തെയ്യം ഭക്തന്മാരുടെ സങ്കടങ്ങൾ കേട്ട് അനുഗ്രഹ വചസുകൾ ഓടെ  പ്രസാദം നൽകുക നേരിട്ട് കാണിക്ക സമർപ്പിക്കാനുള്ള സമയവും ഇതാണ്. 

 ഈ ദിവസം മധ്യാഹ്നത്തോടെ  വിഷ്ണുമൂർത്തി പുറപ്പാടാവും.. ആരൂഢ  സ്ഥാനമായ കോട്ടപ്പുറത്തെ ആദ്യകാലത്ത് കെട്ടിയാടിയതും പാലായി പരപ്പൻ ആവിഷ്കരിച്ചതുമായ കുരുത്തോല ചമയങ്ങൾ മാത്രമുള്ള വിഷ്ണു മൂർത്തിയുടെ കോലം ഏറെ  പരിഷ്കരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ "പുലിമുതുകേറി പുലിവാൽ പിടിചുടൻ "ഉടൻ എന്നു തോറ്റം പാട്ടിനനുസരച്ച് ആവാം പാലായി പരപെന്റ  ആവിഷ്കരണം. ഇന്നു നാം കാണുന്ന കോലത്തിൽ അധികമായി സ്ഫുരിക്കുന്നത്  നരസിംഹ രൂപം ആണല്ലോ. തലയുടെ പിൻഭാഗത്ത് നിന്ന് ഉടലിനെ വലയം ചെയ്യുന്ന അരയുടയുടെ മുകളിലൂടെ താഴ്തിറങ്ങുന്ന  വഞ്ചിയും മുകളിലോട്ട് വ്യാസം കൂടിക്കൂടി വരുന്ന അരയോടയും  മുഖത്തെഴുത്തും  എല്ലാം ചേർന്നു നരസിംഹ രൂപം പൂർത്തിയാവുന്നു.
 
വിഷ്ണുമൂർത്തി പള്ളിയറയുടെ തിരുമുറ്റത്ത് പീഠത്തിൽ ഇരുന്നുറയുന്ന രംഗം വികാരാവേശം ഉണ്ടാക്കുന്നതാണ് അനേകം ചെണ്ടകളുടെ  കാതടിപ്പിക്കുന്ന ഗംഭീരരവത്തിനിടയിലൂടെ അവ്യക്തമായി കേൾക്കുന്ന തോറ്റംപാട്ടും തെയ്യത്തിന്റെ കണ്ണുകളിൽ ജ്വലിച്ചുയർന്ന കോപവും(ഹിരണ്യ കശിപുവിനോടുള്ളത് ) ചേർന്ന് ഭക്തരിൽ ഒരു കിടിലം ഉയർത്തുന്നു... 
 പെട്ടെന്ന് ആർത്തട്ടഹസിച്ചു ഉയർത്തെഴുന്നേറ്റു ഹിരണ്യനെ പിടികൂടുന്നത് മുതൽ ഒരു നൃത്തരംഗം സൃഷ്ടിക്കപ്പെടുകയാണ്.അസുരന്റെ  മാറിടം കുത്തി പിളർന്നു രുധിര പാനം ചെയ്യുന്നു.  കുടൽമാല ഊരിയെടുത്ത് കഴുത്തിലണിയുന്നു. ദുഷ്ടനായ ഹിരണ്യന്  ലോകത്തെ ആകെ പീഡിപ്പിക്കാൻ തക്കവിധം വരം കൊടുത്ത ബ്രഹ്മാവിനെ നോക്കി താക്കീത് നൽകുന്നു ഭക്തനായ പ്രഹ്ലാദനെ  വാത്സല്യപൂർവ്വം വാരിപുണരുന്നു. കലയും ഭക്തിയും ഒന്നിച്ചു ചേരുന്ന ഇത്തരം രംഗങ്ങൾ തെയ്യത്തിൽ സുലഭമാണല്ലോ. 
 
തേങ്ങ പൊളിക്കൽ സവിശേഷമായ ഒരു അനുഷ്ഠാനമത്രെ മതിലകത്തു  നിന്ന് കിഴക്കോട്ട് ഇറങ്ങി നേരെ തെക്കോട്ട് കുറച്ചു ദൂരം സഞ്ചരിച്ചുവേണം തേങ്ങ പൊളിക്കുന്ന സ്ഥലത്തെത്താൻ അവിടെ പ്രത്യേകമായുള്ള കല്ലിന്മേൽ ആണ് തെയ്യം തേങ്ങ അടിച്ചെടുക്കുക.കല്ലുങ്കൽ  എന്നറിയപ്പെടുന്ന സ്ഥലം വളരെ വിശുദ്ധമായി കരുതുന്നു അതുകൊണ്ട് വേണ്ട സംരക്ഷണം ചെയ്തിരിക്കുന്നു. തെയ്യം  ഒറ്റയ്ക്ക് പോയി ചെയ്യുന്ന ഈ ചടങ്ങ് ദേശത്തെ എല്ലാവിധ ബാധകളിൽ നിന്നും രക്ഷിക്കാനുള്ള ഒരു കർമ്മമായി കരുതിപ്പോരുന്ന ഈ ചടങ്ങ് എല്ലാദിവസവും ആവർത്തിക്കപ്പെടുന്നതാണ

 
ഒന്നാം കളിയാട്ടത്തിനും അവസാന ദിവസത്തെ ചടങ്ങുകൾ ഘട്ടത്തിലും നടക്കുന്ന ശ്രദ്ധേയമായ ഒരു ചടങ്ങുണ്ട് തെയ്യവും പരികർമ്മികൾ നാട്ടുകാരും... ചേർന്ന് വയലിന്റെ നടുവിലെ നട വരമ്പിലൂടെ വടക്കോട്ട് കാവ് നോക്കി നടക്കുന്നു ചീമേനിയുടെ ചരിത്ര സാക്ഷിയായ അരയാലിൻ ചുവട്ടിൽ കൂടെ ആ സംഘം തെയ്യത്തെ മുൻനിർത്തി അമ്പല നടയിൽ എത്തി നിൽക്കുമ്പോഴേക്കും ക്ഷേത്രനടത്തിപ്പുകാരും മേല്ശാന്തിയുമൊക്കെ  സ്വീകരിക്കാൻ ഉണ്ടാവും. വിഷ്ണുമൂർത്തി ആദരപൂർവം മൂന്നു വട്ടം ചീമേനി അപ്പാ "എന്ന് സംബോധന ചെയ്തുകൊണ്ട് ദേശത്തിന്റെ യോഗക്ഷേമ കാര്യങ്ങൾ സംസാരിക്കുന്നു. അകത്തുനിന്ന് പ്രതിവചനം ഇല്ലെങ്കിലും തെയ്യത്തിന് ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകളും നിർത്തലും കൊണ്ട്  അത്  ഒരു സംഭാഷണമാണ് എന്ന തോന്നലുണ്ടാവും.

കാവിൽ നിന്ന് തിരിച്ചെത്തി കാൽകഴുകി മതിലകം കടന്നാൽ ചില സാധാരണ ചടങ്ങുകൾക്കുശേഷം അടയാളം എടുക്കാനുള്ള സമയമായി തിരുമുറ്റത്ത് പീഠത്തിൽ ഇരിക്കുന്ന തെയ്യത്തിനു മുന്നിൽ സങ്കടങ്ങൾ പറഞ്ഞു നിവൃത്തി തേടുന്നവരുടെ തിരക്കായിരിക്കും വ്യവഹാരത്തിൽ പെട്ടുഴലുന്ന അവർ സന്താനഭാഗ്യമില്ലാത്തവർ ശത്രുക്കളുടെ ആഭിചാരക്രിയകൾ കുറിച്ച് ഭയപ്പെടുന്നവർ പുതിയ സംരംഭങ്ങളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ പല മുഖങ്ങളും അവിടെ കാണാം മൂർത്തി എല്ലാം കേട്ട് സങ്കടങ്ങൾ ഏറ്റെടുത്തതായി അവരെ സാന്ത്വനിപ്പിക്കുന്നു "പന്തീരെട്ടു തൊണ്ണൂറ്റാറു  മഹാവ്യാധിക്കും  മറ്റൊരു ഔഷധം വേണ്ട" എന്നിങ്ങനെ ആർദ്രത കിനിയുന്ന വാക്കുകൾ ആവും കേൾക്കുക.


(ചീമേനി ശ്രീ വിഷ്ണുമൂർത്തി പ്രസക്തി ചരിത്ര ഗ്രന്ഥത്തിൽ നിന്നും കടമെടുത്ത കുറച്ചു വിവരങ്ങൾ കൂടി ഇതിലുണ്ട് )
എഴുത്ത് : കടപ്പാട് FB

To watch out:

https://youtu.be/T8UHC7P18XU?si=wvtkUGo9u65QuKsL

https://youtu.be/sJREP-X9vUE?si=1gr3iPrtYF2KJ9_5

https://youtu.be/tWJEJ35_xVw?si=HbX7RXELuo6JO6kJ

 

 

Location