കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തിന്നടുത്താണ് വിഷ്ണുമൂർത്തിയുടെ ആരൂഢമായ കോട്ടപ്പുറം. കോട്ടപ്പുറം പുഴയുടെ തെക്കേ പ്രദേശമാണ് അച്ചാംതുരുത്തി.
അവിടെ എഴുപത്തിയഞ്ച് കൊല്ലം മുമ്പ് ഒരു ശിവരാത്രി നാളിൽ ഒരു കൂട്ടം കുട്ടികൾ ഒത്തു ചേർന്നു ഒരു കളിക്കോലം കെട്ടിയാടി. കാവിൽ കണ്ടത് പോലെ ചെറു ചില്ലകൾ കൂട്ടി മേലേരി (തീക്കനൽ) ഉണ്ടാക്കി കുട്ടികൾ തന്നെ കലശക്കാരനും വെളിച്ചപ്പാടും കാരണോരുമൊക്കെയായി തെയ്യാട്ടം തുടങ്ങി.
വണ്ണാൻ സമുദായക്കാരനായ ഒരു ബാലൻ ഒറ്റക്കോലമെന്ന തീച്ചാമുണ്ഡികോലം കെട്ടുകയും മേലേരിയിൽ വീഴുകയും ചെയ്തു. ആർപ്പും ആരവങ്ങളും അടങ്ങിയപ്പോൾ കുട്ടികൾ മുഴുവൻ ഏതോ ആലസ്യത്തിലാണ്ടു പരി ക്ഷീണരായത്രേ.
കണിയാരെ വരുത്തി കവിടി നിർത്തിയപ്പോൾ അവിടെ ദൈവ ചൈതന്യമുണ്ടെന്നും ഇനി എല്ലാ ശിവരാത്രി നാളിലും വണ്ണാൻ കോലക്കാരനായി ഒറ്റക്കോലം കെട്ടിയാടണമെന്നും വിധിയുണ്ടായി. ആ പതിവ് ഇന്നും ഇവിടെ ആചരിച്ചു വരുന്നു. കാവ് നടത്തിപ്പുകാർ കല്യാണം കഴിക്കാത്തവരാകണമെന്ന വിധിയുമുണ്ട് ഇവിടെ.