അന്തിയുറങ്ങും ഭൂതം –
ഒഴിഞ്ഞവളപ്പ് തറവാട്
രാത്രിയിലാണ് ഭൂതത്തിന്‍റെ വരവ്. വന്നയുടനെ ഭഗവതിയുടെ തിരുനടയില്‍ നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം വെയ്ക്കുന്നു. ആ സമയത്ത് ഭൂതത്തിന് മുഖപ്പാളയില്ല. ഇരു കൈകളിലും ഓരോ പിടി തിരിയോലയും പിടിച്ചാണ് നര്‍ത്തനം. കുറച്ച് സമയം നൃത്തം ചെയ്തതിനു ശേഷം ഭൂതത്തിനു മുഖപ്പാള വെയ്ക്കുകയും ഭൂതം നൃത്തം തുടരുകയും ചെയ്യുന്നു.
നൃത്തം ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ഭൂതത്തിന്‍റെ മട്ടും ഭാവവും മാറുന്നു. അതുവരെ ചെണ്ടയെ അനുസരിച്ചിരുന്ന ഭൂതം ചെണ്ടയ്ക്കെതിരെ തിരിയുന്നു. വാദ്യം നിര്‍ത്താന്‍ ഭൂതം വാദ്യക്കാരോട് ആവശ്യപ്പെടുകയും അനുസരിക്കാതിരുന്ന വാദ്യക്കാരെ ബലം പ്രയോഗിച്ച് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ചെണ്ട അരങ്ങൊഴിഞ്ഞപ്പോള്‍ തിരുമുറ്റത്ത് പിന്നെ ഉയരുന്നത് ഭൂതത്തിന്‍റേയും വാദ്യക്കാരുടേയും പരസ്പരമുള്ള നര്‍മ്മം കലര്‍ന്ന ചൊദ്യോത്തരങ്ങളും ഭൂതത്തിന്‍റെ കാലുകളിലെ ചിലമ്പൊലിയുമാണ്. ഭൂതം അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടാണ് സംസാരിക്കുന്നത്.
താന്‍ ശിവഭൂതമാണെന്നും കൈലാസത്തില്‍ നിന്നാണ് വരവെന്നും മറ്റും ഭൂതവും തങ്ങള്‍ ആരൊക്കെയാണെന്നും വാദ്യം മുഴക്കിയതെന്തിനാണെന്നും മറ്റും വാദ്യക്കാരും പരസ്പരം വ്യക്തമാക്കുന്നു.
ഒടുവില്‍, നടനമാരംഭിച്ച നടയില്‍ നിന്നു കൊണ്ട് തന്നെ ദേവിയെ സ്തുതിച്ച ശേഷം ഭൂതം തിരിച്ചു പോകുന്നു; അണിയറയിലേക്കല്ല ശ്രീ മഹാദേവന്‍ വസിക്കുന്ന കൈലാസത്തിലേക്ക്.
കടപ്പാട് – ഗംഗാധരന്‍ തുളിച്ചേരി
കടപ്പാട് – Adot Sri Valiyathaivalappu Tharavadu
പകർത്തിയത് : Rakesh Nhanikadave