എടലാപുരത്ത് ചാമുണ്ടി / എള്ളെടുത്ത് ഭഗവതി തെയ്യം.
ഉത്തര കേരളത്തിലെ ചില ശ്രീ മുത്തപ്പൻ ക്ഷേത്രങ്ങളിലും, കുടുംബ ക്ഷേത്രങ്ങളിലും കെട്ടിയാടാറുള്ള പ്രത്യേക തരത്തിലുള്ള മുഖാവരണം ധരിച്ച ശക്തിസ്വരൂപിണി ആണ് എടലാപുരത്ത് ചാമുണ്ഡി അമ്മ.
അസുരവിനാശത്തിനു വേണ്ടി ശ്രീ പരമേശ്വരൻ ചെയ്ത നാല്പത്തൊന്നു നാളിലെ മഹാഹോമത്തിന്റെ ഫലമായി ഹോമകുണ്ഡത്തിൽ നിന്നും ഉയിർത്തുവന്ന ഏഴുദേവതമാരിൽ ഒന്ന്.
ഐതീഹ്യം
അഷ്ടചാമുണ്ഡിമാരിൽ പ്രധാനിയാണ് എടലാപുരത്ത് ചാമുണ്ഡി. സ്ത്രീകളുടെ ഒരിഷ്ടദേവത കൂടിയാണ് ദേവി. അർജുനന്റെ അഹങ്കാരം ശമിപ്പിക്കുവാനും അദ്ധേഹത്തെ പരീക്ഷിക്കുവാനും വേണ്ടി ഭൂമിയിൽ ശ്രീ പരമേശ്വരനും ശ്രീപാർവ്വ ചണ്ഡാല വേഷത്തിൽ അവതരിക്കുകയുണ്ടായി. അതിൽ ചണ്ഡാലിയായ ശ്രീപാർവ്വതിയേയാണ് എടലാപുരത്ത് ചാമുണ്ഡിയായി ആരാധിക്കുന്നത്.
അർജുനനെ പരീക്ഷിക്കുകയും അദ്ധേഹത്തിന്റെ അഹങ്കാരം ശമിപ്പിച്ച് മഹാ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് കുറേ കാലം വനത്തിൽ കഴിഞ്ഞ ശ്രീ പരമേശ്വരനും ശ്രീപാർവ്വതിയും തിരിച്ച് കൈലാസത്തിലേക്ക് പോവാൻ തയ്യാറാകുകയും ചെയ്തു.
എന്നാൽ ചണ്ഡാല വേഷത്തിൽ കൈലാസത്തിലേക്ക് പോവരുത് എന്ന് അരുളിയ മഹാദേവൻ തന്റെ പൂർണ്ണരൂപം കൈവരിക്കുകയും ചെയ്തു. എന്നാൽ പാർവ്വതി ദേവിക്ക് തന്റെ ചണ്ഡാല വേഷത്തിലെ മുഖപ്പാളി മാറ്റാൻ കഴിയാതെ വരികയും അത് മഹാദേവ നോട് അരുളിക്കുകയും ചെയ്തു. മഹാദേവൻ ചണ്ഡാലിയുടെ മുഖം പാർവ്വതിയുടെ മുഖത്തു നിന്നും പറിച്ചു മാറ്റി സാഗരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കാലങ്ങൾ ഒരു പാടുകഴിഞ്ഞു. ഒരിക്കൽ കുന്നിരിക്ക പാലാക്കടവിൽ വസ്ത്രം അലക്കുകയായിരുന്ന വണ്ണാത്തി പുഴയിലൂടെ ഒരുദിവ്യവസ്തു ഒഴുകി വരുന്നത് കണ്ട് തന്റെ കൈയ്യിലെ മാറ്റ് വസ്ത്രം എറിഞ്ഞ് ആ ദിവ്യ വസ്തു കരക്കടുപ്പിക്കുകയും ചെയ്തു. നോക്കിയപ്പോൾ വലിയ കണ്ണുകളും വലിയ പല്ലുകളുമെക്കെയുള്ള ഒരു മുഖമായിരുന്നു അത്. വണ്ണാത്തി ആ മുഖം തന്റെ അലക്കു മാറ്റിൽ പൊതിഞ്ഞ് നേരേ കുന്നിരിക്ക ഇല്ലത്ത് വരികയും ഉണ്ടായ കാര്യങ്ങൾ ഇല്ലത്തെ കാരണവരെ ധരിപ്പിക്കുകയും ചെയ്തു. അങ്ങിനെ കുന്നുമ്മൽ കാരണവരും മൂഴിക്കര കർത്താവും ദേവിയെ ആരാധന നടത്തി.
ദേവി കുടികൊണ്ട എടലാമരം മുറിച്ച കുന്നുമ്മൽ കാരണവർക്കും മൂഴിക്കര കർത്താവിനും ദുരനുഭവം കാട്ടിക്കൊടുത്തു ആരാധന നേടിയ ദേവത.
മറ്റൊരു ഐതിഹ്യം :
ശ്രീമഹാദേവൻ 40 ദിവസം ഹോമം ചെയ്തു, 41ആം ദിവസം ഹോമ കുണ്ഡത്തിൽനിന്നും ജനിച്ച ആര്യ ചാമുണ്ടികളിൽ ഏറ്റവും അധികം ബലവീര്യമുള്ള ദേവതയാണ് എടലാപുരത്ത് ചാമുണ്ഡി.
8 മുഖങ്ങളോടും 16 കരങ്ങളോടും അവതരിച്ച ഈ ചാമുണ്ഡി ശ്രീമഹാദേവന്റെ ആജ്ഞനയനുസരിച്ചു ഭൂലോകത്തേക്കിറങ്ങി. ഈ ദേവത എടലാപുരത്ത് വന്നു ഏടലയെന്നു വൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നു. മോഴിക്കര കർത്താവു എന്ന പ്രഭു ഏടല വൃക്ഷം മുറിച്ചു കടലിൽ ഒഴുക്കുകയും കുന്നുമ്മൽ പടിഞ്ഞാറ്റ പൊളിക്കുകയും കാരണവരെ വധിക്കുകയും ചെയ്തു.
മൂഴിക്കര കർത്താവിനു ദുർനിമിത്തങ്ങളുണ്ടായി. രാശി മുഖേന ചാമുണ്ഡിയുടെ ദോഷം തെളിയുകയും പ്രായശ്ചിത്തമായി കുന്നുമ്മേൽ പടിഞ്ഞാറ്റ മുന്നെപോലെ പണികഴിപ്പിക്കയും കാരണവരുടെ രൂപം സ്വർണം കൊണ്ട് ഉണ്ടാക്കുകയും ചെയ്തു.ചാമുണ്ഡിയുടെ തിരുവൊപ്പന കൊണ്ടാടി. മുറിച്ച മരം ചാമുണ്ഡിയുടെ അനുഗ്രഹം കൊണ്ട് തളിർക്കുകയും ചെയ്തു.
ഈ പുരാവൃത്തം പ്രസ്തുത ദേവിയുടെ തോറ്റംപാട്ടുകളിൽ നിന്നും ഗ്രഹിക്കാം.
ഉത്തര കേരളത്തിലെ വണ്ണാൻ സമുദായക്കാരാണു ഈ തെയ്യം കെട്ടിയാടുന്നു.
അവതരണം: ബൈജു ചെല്ലട്ടോൻ, ചെറുകുന്ന്
എള്ളടത്ത് ഭഗവതി - എളേടത്ത് ഭഗവതി എന്നും പേരുള്ള ഈ ദേവി കാർക്കോടകനെ കഴുത്തിലിട്ടു വില്ലും കുഴ കൊണ്ട് പൂണുലിട്ടു ആന രണ്ടിനെ കാതിലണിഞ്ഞ ശക്തി സ്വരൂപിണിയാണത്രെ. ചങ്ങാതികൾ ഗരുഡൻ, മുരുടൻ കണ്ടാകര്ണന് .