പാമ്പൂരി കരിയാത്തൻ (പാമ്പൂരി കഴുവൻ /കരുമകൻ) തെയ്യം.
പാർവ്വതി സ്വയംവര വേളയിൽ തന്റെ സർപ്പാഭരണങ്ങൾ ഊരിവെച്ച് സ്വർണ്ണാഭരണവിഭൂഷിതനായി സുന്ദരേശ്വരനായി നിൽക്കുന്ന ശ്രീ മഹാദേവനാണ് പാമ്പൂരി കരുവൻ. ഈ അപൂർവ്വ മൂർത്തിയെ പ്രതിഷ്ഠിച്ചാരാധിക്കുന്നത് വിഷഭയം ഇല്ലാതാക്കി ഭക്തരിൽ അനുഗ്രഹാശിസ്സുകൾ ചൊരിയുവാൻ കാരണമാകും. തിറ കെട്ടിയാട്ടം ഉണ്ട്, ഉപദേവതയായിട്ടാണ് പ്രതിഷ്ഠ.
കരിയാത്തൻ കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിൽ ആരാധിക്കപ്പെട്ടു വരുന്ന ഒരുഗ്ര മൂർത്തി ആണ് കരിയാത്തൻ. ഈ ദൈവം ശിവന്റെ ഒരംശം തന്നെയാണ്.
വേടവേഷം ധരിച്ച ശിവന് പുളിന്ധീവേഷം പൂണ്ട പാർവതിയിലുണ്ടായ പുത്രനാണെന്നും ഐതീഹ്യമുണ്ട്. ഈ ദൈവത്തിന്റെ പ്രധാനവും പ്രസിദ്ധവുമായ സങ്കേതം ബാലുശേരിക്കോട്ടയാണ്.
നീലനിറം, നീലവസ്ത്രം, കൈയ്യില് കരിമ്പനവില്ലും ധാരാളം അമ്പുകളും അങ്ങനെയാണ് ഈ മൂർത്തിയുടെ രൂപം. പാലുപോലെ വെളുത്ത മനസ്സും പളുങ്കുപോലെ തെളിഞ്ഞ ആത്മശക്തിയും നീലനിറമൊത്ത ശരീരകാന്തിയുമാർന്ന കരുമകൻ ലക്ഷണമൊത്ത ഒരു പടവീരനത്രേ.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മലതൊട്ടു കടലോളം പരന്ന കേരളത്തിൽ എല്ലാ ഗിരിദുർഗങ്ങളിലും ചോലകളിലും കടവുകളിലും തെരുവുകളിലും നഗരങ്ങളിലും സഞ്ചരിക്കുന്ന കരിയാത്തൻ സർവാദൃതനായ ദേവനെന്ന പദവിയിൽ ബഹുജനങ്ങളാൽ ആരാധിക്കപ്പെടിരുന്നുവെ ന്നു വ്യക്തമാണ്. കരിയാത്തനെ കാവിൽകരിയാത്തൻ, മലങ്കരിയാത്തൻ എന്നിങ്ങനെ രണ്ടു വിധത്തിൽ ആരാധിച്ചുവരുന്നു.
കാവിൽകരിയാത്തനെ നാട്ടിൻ പുറങ്ങളിലാണ് സങ്കല്പ്പിക്കപ്പെട്ടുവരുന്നത്. മലങ്കരിയാത്തൻ മലകളിലും. നാൽക്കാലികളുടെ രക്ഷിതാവായും കരിയാത്തനെ ആരാധിക്കാറുണ്ട്. പശുക്കൾക്കും മറ്റും എന്തെങ്കിലും രോഗം വരുമ്പോൾ കരിയാത്തനു നെയ്യും പാലും നേർന്നാൽ സുഖപ്പെടുമെന്നു വിശ്വസിക്കുന്നു. പശു പ്രസവിച്ചാൽ ആദ്യം കറന്നെടുക്കുന്ന പാൽ കരിയാത്തന്റെ ക്ഷേത്രത്തില് വഴിപാടായി കൊടുക്കാറുണ്ട്.
പശുക്കിടാങ്ങളെ ക്ഷേത്രത്തിലേക്ക് നടകെട്ടുന്ന പതിവുണ്ട്. കൊയിലാണ്ടി ക്കടുത്തുള്ള ആഴാവിലും ചെങ്ങോട്ട്കാവിലെ പിലാചേരിയിലും ചേളന്നൂരിലെ പാടകശേരിയിലുമുള്ള കരിയാത്തൻ ക്ഷേത്രങ്ങൾ പ്രസിദ്ധികേട്ടവയാണ്.
മലങ്കരിയാത്തന് ക്ഷേത്രങ്ങളില്ല.
സങ്കല്പസ്ഥാനത്ത് തറ മാത്രമാണുള്ളത് ആവിടെ വെച്ചു തിറ കഴിപ്പിക്കുന്നു. ഇതുകൊണ്ട് വലിയ ഐശ്വര്യമുണ്ടാകുമത്രേ. കരിയാത്തന്റെ തിറ വളരെ ഗാംഭീര്യമുള്ളതാണ്.
ഈ തിറയുടെ കൈകൾ രണ്ടുപേർ പിടിച്ചിരിക്കും.
തിറ കുറേനേരം വട്ടം ചുറ്റി നൃത്തം ചെയ്യുന്നു.
അവതരണം: ബൈജു ചെല്ലട്ടോൻ, ചെറുകുന്ന്