Theyyam Details

  • Home
  • Theyyam Details

Manjunathan Theyyam

Feb. 22, 2024

Description

മഞ്ജുനാഥൻ തെയ്യം

അപൂർവ്വം തെയ്യങ്ങളിൽ പെടുന്ന മഞ്ജുനാഥൻ തെയ്യം, പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കർണാടക ശൈലി ആണ് ഈ തെയ്യത്തിന്.... തെയ്യത്തിന്റെ ആടയാഭരങ്ങളിലും ചുവടുവെപ്പിലും ഈ ശൈലി നമുക്ക് കാണാൻ കഴിയും..
മുഖത്തെഴുതിലും വ്യത്യസങ്ങൾ കാണാം.... അതിൽ പ്രധാനം നേത്ര ചുരുൾ ,മീശ എന്നിവ പ്രതേക വിധത്തിൽ ആണ്....


വീര രസപ്രധാനമായ തെയ്യങ്ങൾക്ക് ഉള്ളത് പോലെ പൂക്കട്ടി മുടി ആണ് ഈ തെയ്യത്തിന്റെത്..... കൂടി നിൽക്കുന്ന ഭക്തന്മാർക്ക് " കുറും കോൽ " എറിഞ്ഞു കൊടുക്കുന്ന വിശിഷ്ടമായ അനുഷ്ഠാനമുണ്ട് ഈ തെയ്യത്തിന്...പരമേശ്വരൻ തന്നെ ആണ് ഈ തെയ്യവും എന്ന് പറഞ്ഞുകേൾക്കുന്നു...ഈ തെയ്യം തളിപ്പറമ്പിൽ എത്തിയതിന് പിന്നിലും ഒരു ചരിത്രം ഉണ്ട്..തളിപ്പറമ്പിലെത്തിയത് പുതിയേടത്തു തറവാട്ടിലെ ഭക്തോത്തമനായ ഒരു കാരണവരുടെ കൂടെയാണത്രെ.... കർണ്ണാടകയിലെ കല്യാൺ പുരയിൽ താമസിച്ചു വന്ന കാരണവർ അന്ത്യകാലത്ത് തറവാട്ടിലേക്ക് മടങ്ങി വന്ന ദിവ്യപുരാവൃത്തമാണത്'''....


കല്യാൺ പുരത്തിന് ആ വാർത്ത വിശ്വസിക്കാനായില്ല. ചെമ്പോട്ടിക്കാരണവർ
തിരിച്ചു പോകുന്നോ? നാടും നാട്ടുകൂട്ടവും നെഞ്ചേറ്റി ആദരിക്കുന്ന മഹാശിൽപിക്ക് ഇതെന്തു പറ്റി? കേട്ടവർ കേട്ടവർ നേരറിയാൻ വന്നു...... അവരോടെല്ലാം അദ്ദേഹം പറഞ്ഞു....


"എഴുപത് തികഞ്ഞു:  ഒറ്റത്തടിയായി ഒരുങ്ങിക്കീഞ്ഞ ഈ ദേശാടനക്കാരന്.. ചെമ്പ് തകിടിൽ തീർത്ത ഒരു പാട് വിസ്മയങ്ങൾ കൊട്ടിക, ഗരഡി, കോവിൽ'തറവാട് തുടങ്ങിയവയിൽ എല്ലാം തീർത്തു തന്നിട്ടുണ്ട്. ഞാൻ .... എല്ലാറ്റിനും തുണനിന്നത് ഞാൻ ഉപാസിക്കുന്ന എന്റെ മഞ്ച് നാഥൻ :.... ഒന്നേ മനസ്താപമുള്ളൂ... നിത്യ വിളക്കും നില പൂജയും ആരു ചെയ്യും....? : ഞാൻ പോയാൽ? കാരണവർ വെറും കയ്യു കൊണ്ടു് കണ്ണീർ തുടച്ചു...  പൂജാമുറിയിലേക്ക് നോക്കി കൈകൂപ്പി വിതുമ്പി.....
   

അന്നു രാത്രിയിൽ കാരണവർ ഒരു പോള കണ്ണടച്ചില്ല. പടർന്നു പന്തലിച്ച വേരുകൾ പറിച്ചെടുക്കുന്ന വേദന... സ്നേഹിക്കാൻ മാത്രമറിയുന്ന നാട്ടുകാർ .... പക്ഷേ അന്ത്യ കാലം തറവാട്ടിൽത്തന്നെ കഴിയാൻ കൊതി...ചിന്തകൾ പല പാട് മറിഞ്ഞു പോകുമ്പഴും ചിരിതൂകിത്തെളിയാറുള്ള മഞ്ചുനാഥേശ്വരൻ ഇരുൾ മൂടിയ മട്ടിൽ ....... നോവുകൾ കൺപീലി നനഞ്ഞ് പാതി മയക്കത്തിലേക്കു് വീഴവേ ... ഇരുട്ടിൽ ആ മന്ത്ര മധുരധ്വനി " നെഞ്ചിലെന്തേ വിഷാദം ...? കാൽനടയായി മലനാടു കേറാൻ ഏഴുനാൾ വേണ്ടേ? :ഒറ്റയ്ക്കു വേണ്ട .....ഞാനും കൂടെ വരാം "
   

കാരണവരുടെ മനം കുളിർത്തു. ഏഴരവെളുപ്പിനെണീറ്റ് കളിച്ച് കുറിയഞ്ചും വരച്ച് പൂജാമുറിയിൽ മഹാദേവ പൂജ കഴിച്ചു. ഏതോ വെളിപാടു പോലെ ചൂരക്കോലും വെള്ളോട്ടു മണിയും തൊഴുതെടുത്ത് പതുക്കെ പടി ഇറങ്ങി... പ്രപഞ്ചപ്പെരുമാളായ മഞ്ചുനാഥൻ, "വാൾ മേലും തുകിൽമേലും മെയ് മേലും കാരിരുമ്പിൻ കരുത്ത് ചൊരിഞ്ഞു: 'കാടും തോടും കൊഴ് വയലും ആറും കടവും കടന്ന് കടന്ന് ആ ഭക് തോത്തമൻ ഏഴാം നാൾ കൊറ്റി ഉദിച്ചപ്പോൾ തറവാട്ടു പടി കേറി.തിയടത്ത് തറവാട്ടു കാവിലെ ദൈവങ്ങൾ മഞ്ചുനാഥേശ്വരനെ വെറ്റിലയിട്ടാചാരം ചെയ്തു.:... "നിങ്ങളെപ്പേരെപ്പോലെ തനിക്കും കെട്ടിക്കോലത്തിന് കൊതി എന്നറിഞ്ഞ പ്പോൾ അപ്രകാരംവേലയും വിളക്കും കെട്ടിക്കൊലവും വിധിച്ചു......ആ തൃക്കോലപ്പെരുമ വിശേഷം കണ്ടു കൺകുളിർത്ത കാരണവർ .ഇനി മേലിൽ മുടങ്ങാതെയാകണമെന്ന് കൽപിച്ചു..


മേടം 10, 11, 12 തിയ്യതികളിൽ കളിയാട്ടം കൊള്ളുന്ന പുതിയടത്ത് കാവിലെ പ്രധാന ദേവതമായി വണ്ണാന്മാർ കെട്ടിയാടി വരുന്ന മഞ്ചുനാഥൻ തെയ്യം ഈ കാവിൽ ഇന്നും കുടികൊള്ളുന്നു. 1000 കണക്കിന് ആളുകൾ ആണ് ആ ധന്യ ദിനത്തിൽ ഇവിടെ അനുഗ്രഹവും തേടി വരുന്നത്.....

 

തളിപ്പറമ്പ പുതിയിടത്ത് കാവ് ക്ഷേത്രത്തിലാണ് മഞ്ജുനാഥൻ തെയ്യം കെട്ടിയാടുന്നത്.

Description

Manjunathan Theyam

 

Kavu where this Theyyam is performed