Theyyam Details

  • Home
  • Theyyam Details

Pulamaruthan Theyyam

April 6, 2024

Description

Pulamaruthan Theyyam

പുലപ്പോട്ടൻ / പൊലപ്പൊട്ടൻ തെയ്യം.

ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത്.  പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്.


തീയിൽ വീഴുന്ന പൊട്ടനും, തീയ്യിൽ വീഴാത്ത പൊട്ടനും ഉണ്ട്.


ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

ഐതിഹ്യം

ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു.


എട്ടാം നൂറ്റാണ്ടിൽ, ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്കുന്നു. എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്. ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.


അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. 


അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ, കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെതെയ്യത്തിന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് ഏകദേശം എട്ടു മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ നാലഞ്ചു മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും.  ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക.  ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. 


തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.

തെയ്യത്തിന്റെ തോറ്റം

കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂർമ്മൽ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ അർത്ഥഭംഗിയുള്ള വരികൾ പലതും കൂട്ടി ചേർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.

നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, പിന്നെന്ത് ചൊവ്വറു കുലം പിശ്ക്ക്‌ന്ന്, തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ക്‌ന്ന്. നിങ്കൾ പലർകൂടി നാട് പഴുക്കും നാങ്കൽ പലർകൂടി തോട് പഴുക്കും നിങ്കൽ പലർകൂടി മോലോത്ത് പൊമ്പോ നാങ്കൾ പലർകൂടി മന്നത്ത് പോകും. നീങ്കളും നാങ്കളും ഒക്കും


ചമയം
സാധാരണ തെയ്യങ്ങൾക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം (മുഖപ്പാള) അണിയുകയാണ് പതിവ്. വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും, അരയിൽ ധരിക്കുന്ന കുരുത്തോലകളും (ഉടയാട) പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.

ഒരേ കോലാധാരി തന്നെ മൂന്ന് രുപത്തിലാണ് പൊട്ടൻ ദൈവം കെട്ടിയാടുന്നത് :


1. ആദ്യമായി പുലമാരുതൻ / പുലമാരൻ ദൈവം - ഇത് ശങ്കരാചാര്യരെ പരീക്ഷിക്കാൻ പരമശിവൻ നന്ദികേശനെ പറഞ്ഞു വിടുന്നു എന്നാണ് ഐതിഹ്യം. പുലമാരുതൻ / പുലമാരൻ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. ഒരു ചുവന്ന നാട, പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പുലമാരനും മേലെരിയിൽ ഇരിക്കാറുണ്ട്.


ഗ്രാമ്യമായി പൊലാരൻ എന്ന പേരിലും ഈ തെയ്യം അറിയപ്പെടുന്നു.


2. പുലപ്പോട്ടൻ ദൈവം - ഇതാണ് യഥാര്‍ത്ഥ പരമശിവാവതാരം. ശങ്കരാചാര്യനേ പരീക്ഷിക്കാൻ പരമശിവൻ സ്വയം പ്രത്യക്ഷപ്പെടുന്നത്.


3. പുലച്ചാമുണ്ടി - ഇത് പാർവതി ദേവിയുടെ അവതാരം ആണ്. പരീക്ഷണം കഴിഞ്ഞു ശങ്കരാചാര്യർക്ക് യാത്ര നൽകിയശേഷം ലോകരക്ഷക്ക് ദേവി അവതരിച്ചൂ എന്നാണ് ഐതിഹ്യം. പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന, പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള തെയ്യമാണ് പുലച്ചാമുണ്ഡി എന്നും ഐതിഹ്യം ഉണ്ട്.

നിവേദ്യം

തോറ്റം നടക്കുന്നതിനു മുൻപായി പൊട്ടൻ തെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കു മുന്നിൽ ഉണക്കലരി, പുഴുങ്ങലരി, തേങ്ങ, മലർ, വെറ്റില, അടയ്ക്ക, ഇടിച്ച അവൽ തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻ തെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി) നിലവിളക്കിനു മുന്നില് വയ്ക്കും.  നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പുലമാരുതന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്നപതിവുണ്ട്.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Kavu where this Theyyam is performed