തുളുനാട്ടിൽ ജനിച്ചു വളർന്ന തുളുവരശന്റെ തിരുമകനായിട്ടാണ് തുളുവീരൻ പിറന്നതെന്നാണ് വിശ്വാസം. തുളുക്കളരി പയറ്റിത്തെളിഞ്ഞ് ആയോധനകലയിൽ പ്രാവീണ്യമുള്ളവനായി തീർന്നു തുളുവീരൻ. പുരികക്കൊടിക്കൊപ്പം പോലും ചുരികക്കൊടി പായ്ക്കാൻ ശക്തിയുള്ളവനും കഴിവുള്ളവനും വീരനുമായിരുന്നു തുളുവീരൻ എന്നാണ് പറയപ്പെടുന്നത്.
ഒരിക്കൽ തുളുവീരനെതിരെ പാഞ്ഞെത്തിയ മറുതലക്കൂട്ടത്തിലെ അഞ്ഞൂറു ബില്ലവരേയും പടനായകനെയും കൊത്തി നുറുക്കിയിരുന്നു തുളുവീരൻ എന്നും വിശ്വസിക്കപ്പെടുന്നു. ഇതറിഞ്ഞ പിതാവ് തുളുവരശൻ നടുങ്ങിപ്പോയി എന്നും, പൊൻ മകൻ പട്ടും തറ്റുമുടുത്ത് പടച്ചുരികയുമായി ചാടിയിറങ്ങുന്നത് നോക്കി നിൽക്കാനേ ആ പിതാവിനായുള്ളൂ എന്നും തോറ്റം പാട്ടിൽ പറയുന്നു.
മൂന്നേമുക്കാൽ നാഴിക കൊണ്ട് മറുതല മുച്ചൂടും മുടിച്ച വീരൻ തുളുപ്പട നോക്കി നിൽക്കെ ആയിരം സൂര്യപ്രഭയോടെ ആകാശം പൂകി തുളു വീരൻ തെയ്യമായി മാറിയെന്ന് ഐതിഹ്യം. തുളുപ്പടയെ ആക്രമിച്ച മറുതല കൂട്ടത്തെ മുച്ചൂടും തകർത്ത ശേഷം യുദ്ധ ഭൂമിയിൽ വച്ച് തുളുവീരൻ സ്വർഗം പൂകി എന്നത് കൊണ്ട് തന്നെ മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ യോദ്ധാവായിരുന്ന തെയ്യമായിട്ടാണ് തുളുവീരനെ കണക്കാക്കി പോരുന്നത്. മുഖം കാണാത്ത രീതിയിൽ മുടി കൊണ്ട് മറയ്ക്കപ്പെട്ട മനോഹര രൂപമാണ് തുളുവീരന്റേത്. വടക്കൻ കേരളത്തിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ ഈ തെയ്യമുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത.